നഖീലുകള്‍ പറയുന്നത്

വിഴുപ്പലക്കിയും ഉണക്കിയും 
മുഖം വെളുപ്പിച്ചും 
അകം കറുപ്പിച്ചും 
ചിലർ പുലര്‍നിലാവിലും  ഉണര്‍ന്നിരിക്കുന്നു.
പ്രദോഷങ്ങള്‍ അതിന്‍ വഴികളില്‍ നിഴല്‍ പരവതാനികള്‍ വിരിച്ചു സ്വീകരിച്ചിരുത്തുന്നു 
പോയ ദിനങ്ങളെയെന്നും.

മൃതിയടഞ്ഞതിന്‍ 
സ്മൃതി പുതുക്കുവാന്‍ 
ഇരുന്നവര്‍ക്കിടെ പകരുന്നുണ്ടതിന്‍
പകല്‍ക്കിനാവില്‍ നിന്നിറുത്ത *റത്തബിന്‍ കുലകളും, 
ഉള്ളില്‍ തിളച്ച *ഖാവയും.
ഇടയ്ക്കിടെയത് നുകര്‍ന്നവര്‍ തന്നെ, ഇകഴ്ത്തുന്നു 
മുന്നില്‍ കുനിഞ്ഞു 
ജീവിതം വിളമ്പിത്തീര്‍ക്കുന്ന വിധിയാണെന്നപോല്‍ !

അവര്‍ അസദൃശ സഹനശക്തിയോ,ടകലെ നാളയെ മധുരമാക്കുവോര്‍ 
*ജബലിന്നക്ളറില്‍ 
വിസ പുതുക്കാതെ
പുകമഞ്ഞിന്‍ മൂടുപടമണിഞ്ഞെത്തി, 
അവധിയില്ലാതെ 
വെയില്‍ ചുമന്നവര്‍ 
അവധിയില്‍ 
പെരുമഴയായ് പെയ്തവര്‍ 

ഉടയവര്‍ ചിലര്‍ മറന്നുപോകുന്നു 
കുടിച്ച കണ്ണുനീര്‍ കടലിന്നുപ്പുപോല്‍ !
കടല്‍ക്കരകളില്‍ 
വലകള്‍ നെയ്തിട്ടും 
സമതലങ്ങളില്‍ 
തലകള്‍ കൊയ്തിട്ടും 
കരകയറാത്ത തിരകളാണവര്‍ 
തുടര്‍ മൊഴികളാല്‍ നുരചിതറുവോര്‍ 

ബിലാദുകള്‍ 
മണല്‍ച്ചുഴികളില്‍ 
മായ്ച്ചുകളയും കാറ്റില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന
*ബദുവെപ്പോല്‍ 
പാവം *നഖീലുകള്‍ 
വ്യഥ, *ഖഫീഫുകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചവര്‍.
മഴ കഴിഞ്ഞെത്തും 
പൊതുമാപ്പിന്‍ 
*വാദിയൊഴുക്കില്‍പ്പെട്ടു, റ്റവരെ കൈവിട്ടാലും
വിനമ്രശീര്‍ഷരാണിളം *നബാത്തിന്റെ
വിളംബരച്ചിരി മുറിച്ചു മാറ്റിലും.

അതിമോഹങ്ങളിന്നതിന്‍ പകലിനെ 
അമിതദാഹികളാക്കുന്നുണ്ടെങ്കിലും
മധുരവ്യാപാരം കൊണ്ടുഷ്ണജീവിതം 
അധികബാധ്യതയാകുന്നുണ്ടെങ്കിലും
നിലാച്ചിറകുകള്‍ ധരിച്ചവ, 
ജന്മസ്ഥലികളിലെന്നും പുനര്‍ജ്ജനിക്കുന്നു.
ഒരു തലമുറ മുഴുവന്‍ ആ ചിരി
തിരിച്ചറിഞ്ഞുള്ളം 
ത്രസിച്ചു നില്‍ക്കുന്നു.

ചകിതയാവാതെപ്പുലര്‍ക, നീയെന്നും..
---------------------------------------------------------------------
*റത്തബ്‌ -പുതിയ ഈത്തപ്പഴം 
*ഖാവ - മധുരം ചേര്‍ക്കാത്ത കാപ്പി 
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ്‌ - ഗ്രാമം 
*ബദു - മരുവാസി,മലവാസി 
*നഖീല്‍ - ഈത്തപ്പന 
*ഖഫീഫ്‌ -ഈത്തപ്പനയോലയുടെ കുട്ട
*വാദി - മലവെള്ളപ്പാച്ചില്‍ 
*നബാത്ത് - ഈത്തപ്പനയുടെ പൂക്കുല
(പരാഗണത്തിനു പകരം ആണ്‍മരങ്ങളില്‍ നിന്നും അറുത്തെടുക്കുന്ന 
പൂക്കുലയുടെ അല്ലികള്‍ പെണ്മരങ്ങളില്‍ കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത് )



14 coment�rios

14 coment�rios :