മരപ്പെയ്ത്ത്

 
ളർന്നു പന്തലിക്കുന്നുണ്ട്,
ചില തള്ളപ്പൂമരങ്ങള്‍ .
തളിരിലകളിലൂടരിച്ചുകയറിയും    
ശിരോസിരകളില്‍ തുളച്ചുകയറിയും    
സഹനങ്ങളില്‍ നിറയുന്ന     
ഋതുഭേദസങ്കടങ്ങളില്‍ .  
                                                         
പുലർന്നു കൊണ്ടേയിരിക്കുന്നു,  
മഴപ്പകലുകളാണെങ്കിലും 
പനിപ്പകലുകളാണെങ്കിലും
പിറന്നുപോയവര്‍ക്ക് വേണ്ടി
പുലര്‍ന്നു കൊണ്ടിരിക്കുന്നു,          
പൂവിരിയും ലാഘവത്തോടതില്‍          
പുതിയ പുതിയ പകലുകള്‍ . 
                                                     
കാറ്റടിച്ചുഴലുമ്പോഴും 
കേട്ടുകൊണ്ടിരിക്കുവാന്‍    
വിങ്ങുമകക്കാടുകൾക്കുള്ളില്‍             
വിളഞ്ഞ കിളിപ്പേച്ചുകള്‍ .
 
ഓരോരോയിടങ്ങളിൽ  
ഒരോരോയിഷ്ടങ്ങളില്‍              
വാടിപ്പഴുക്കാനലിവിന്റെ   
പൂക്കളും കായ്കളും.   

അടിവേരില്‍ തൊടുന്ന                        
ചിതലിന്‍റെ വിരലിനെ                                
ഉടനീളമുണക്കുന്ന വെയിലിനെ            ‍    
മലവേടന്‍റെ മൌനപ്പെരുക്കങ്ങളെ 
അവഗണിക്കുമ്പോളാടുന്നതിൻ    
ചില്ലയിൽ ചിരിമൊട്ടുകള്‍                   

ചിന്തകളെത്ര കാടുകയറിയാലും   
മനസ്സിൻ കടിഞ്ഞാണ്‍ പൊട്ടില്ല                                
വേടിറങ്ങിയ നിലനില്‍പ്പിലും             
വേരുറച്ചതാണതിന്‍  വേദനകള്‍               
ഉതിര്‍ന്നു വീഴാന്‍  കഴിയാതെ             
നെടുവീര്‍പ്പുകളില്‍ നിറയും 
ഉള്‍വിലാപങ്ങള്‍ .  
               
പൂവും കായും കൊഴിഞ്ഞാലും          
ചില തള്ളമരങ്ങളിങ്ങനെ 
വളര്‍ന്നു പന്തലിക്കുന്നു.     
തണലുകൊണ്ടും 
നിഴലുകൊണ്ടും   
കരിയിലകള്‍ കൊണ്ടുമൊക്കെ                                  
മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു,             
മണ്‍തരികളില്‍  കിളിര്‍ത്തുവരുന്ന                
മരുഭൂമിയുടെ മര്‍മ്മരങ്ങള്‍ .                 

14 coment�rios

14 coment�rios :